2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കാല്പാടുകൾ-കെ ഹംസ (ഹെഡ്മാസ്റ്റർ)


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ  പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 75 വർഷം പിന്നിടുന്നു.
                 കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച അറിവിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയത്തിന്റെ നിലനിൽ‌പ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വരേയും ഓർത്തെടുക്കാം.
                സ്കൂളിൽ ലഭ്യമായ രേഖയനുസരിച്ച് 1937 മുതൽ ആദ്യത്തെ അധ്യാപകനായി കാണുന്നത് കെ കോയയാണു .പിന്നീട്  പി പി മാധവൻ നമ്പ്യാർ,കെ മാധവൻ നായർ,കെ അബ്ദുൾ ഖാദർ,സി വി രാമൻ നായർ,കെ പി മുഹമ്മദ് കുട്ടി,സി ഗോവിദ്ധ പിഷാരടി,പി പി മൊയ്തീൻ കുട്ടി,എം പി മുഹമ്മദ് മൊല്ല,കൂരിതൊടി കുഞ്ഞഹമ്മദ്,എന്നീ അധ്യാപകർ കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചവരാണു.കെ അബ്ദുൾ ഖാദർ ആയിരുന്നു ഹെഡ്മാസ്റ്റർ.
                  ഏനു സാഹിബിന്റെ മരണ ശേഷം എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഹെഡ്മാസ്റ്റർ ആയിരുന്ന പി മുഹമ്മദ് മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറുകയും ചെയ്തു,പി കുഞ്ഞയമ്മു,പി പി കരുണാകര പിഷാരടി ,എ പി അഹമ്മദ് കുട്ടി,കെ പി ഉണ്ണി അവറാൻ മുസ്ലാർ.എം പി നാരായണ പിഷാരടി.പി പി മമ്മി ക്കുട്ടി,എൻ സി മൊയ്തുട്ടി എന്നീ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണു.
                                               തുടരും.....

ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....



                  കാർഷികാഘോഷമാണല്ലോ ഓണം.ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ നമ്മൾ ഓർക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന  ഗ്രാമമുണ്ട് മലപ്പുറം ജില്ലയിൽ .മങ്കട പെരിന്തൽമണ്ണ മണ്ഡലത്തിന്റേയും അതിർത്തിഗ്രാമം. ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ഥല നാമം  അത് ഓണപ്പുടവയായും പിന്നീടത് ഓണപ്പുടയായും അറിയപ്പെടുന്നു.ക്യഷിയും അതുമായി ജീവിക്കുന്നവരും ധാരാളം,പാടവും തോടും കുളങ്ങളും ഒരു ഭാഗം കുന്നുകളുമായി പ്രക്യതിമനോഹരമായി പച്ച പുതച്ച് നിൽക്കുന്ന ഈ കൊച്ചു ഗ്രാമം.ഗ്രാമത്തിൽന്റെ പൈത്യകവും മനസ്സും ലാളിത്യവും മനോഹാരിതവും കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായി തെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഉൾ പ്രദേശങ്ങളും സ്ഥലനാമങ്ങളും ,ചരിത്രം മിഴിയിൽ തങ്ങി നിൽക്കാനൊന്നോണം ദ്രവിക്കാൻ വെമ്പുന്ന ചുവരെഴുത്തുകളും.പഴയ പൌര പ്രമാണികളും കാരണവന്മാരും കാലത്തിന്റെ വിളിക്കുത്തരം നൽകി മണ്ണോടടിഞ്ഞപ്പോൾ ചില ചരിത്ര സത്യങ്ങൾ മാത്രം അവരെ ഓർക്കാനെന്നോണം അവശേഷിച്ചു. നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷം അഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറ പരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടിക്കായ്  ഓണപ്പുടാത്ത് കളരിക്കൽ വാസുപണിക്കരുടെ അടുത്ത് എത്തണം.പിന്നീട് വിവരണമായി നാടിന്റെ ചരിത്രവും അന്നത്തേയും ഇന്നത്തേയും വെത്യാസങ്ങളും മറ്റുമായി നീണ്ട ഒരു സംഭാഷണം.പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ,നമ്മൾ അറിയാത്ത ഒരു സംഗതികൾ ഒരുപാട് സംഭവങ്ങൾ നാട്ടിലെ പ്രധാനികളും ധൈര്യ ശാലികളും നല്ല മനസ്സിനു ഉടമകളുമായിരുന്ന അനേകം പൂർവ്വികരെ കുറിച്ചുള്ള ഒർമചിത്രം മനസ്സിൽ ഒരു അന്തകാരത്തിൽ നിന്നും  വെള്ളി വെളിച്ചമായി പുറത്തേക്കൊഴുകുന്ന അല്പം സുന്ദരവും ജിഞ്ജാസയുമുളവാക്കുന്ന മിനുട്ടുകൾ.അങ്ങിനെയാണു പ്രശസ്തനായ കുഞ്ഞൻ പണിക്കരെ കുറിച്ചുള്ള സംസാരത്തിലെത്തിയത്.കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു പണിക്കർ.ഗ്രാമങ്ങളിൽ നിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തി അയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് പ്രവാഹം നിലക്കാതെ...അങ്ങിനെ അനേകം കുട്ടികളുമായി തന്റെ അറിവും സൂത്രവും പറഞ്ഞും കാണിച്ചും കൊടുക്കാനായി കണ്ണൂരിലെത്തി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നു പരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും.പിന്നീട് കുഞ്ഞൻ പണിക്കർ ഏവരും അറിയപ്പെടുന്ന കലാകാരനായി.ഇന്നത്തെ തലമുറയിലെ കാരണവരായ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയും പുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻ വഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും. അങ്ങിനെ ഈ കൊച്ച് ഗ്രാമം ഓണപ്പുടവ എന്ന് വിളിക്കാൻ എല്ലാവരും ഒരുങ്ങി സമീപ വാസികളും മറ്റു നാട്ടുകാരും.അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവുമായി . ഈ ചരിത്ര സത്യങ്ങൾ വിളിച്ച് പറയാൻ ഓണക്കാലത്ത് കളരിക്കൽ തറവാട്ടിൽ ദ്യശ്യമാധ്യമ പ്രവർത്തകരുടേയും അച്ചടി മാധ്യമ പ്രവർത്തകരുടേയും വലിയ തിരക്കാണു.കാല ക്രമേണ ഓണപ്പുടവ എന്നത് ഓണപ്പുട എന്നതായി ചുരുങ്ങി--


റിപ്പോറ്ട്ട്:മുഹമ്മദ് ഷമീർ കൊളത്തൂർ
കടപാട്:വാസു പണിക്കർ

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

സ്കൂൾ അനുഭവം-അന്നും ഇന്നും-ഷഹീറ ടീച്ചർ

        കുട്ടിക്കാലം അതിന്റെ മാധുര്യം ഇപ്പോഴും ഒരു ഇളം കാറ്റായി മനസ്സിൽ തത്തികളിക്കാൻ വരുന്നത് പോലെ കാലം ഒരുപാട് കൊഴിഞ്ഞുപോയെങ്കിലും പാടവും തോടും വർഷക്കാലങ്ങളിൽ കുത്തിയൊലിച്ച് പോകുന്ന വെള്ളപാച്ചിൽ പോലെ,കുട്ടിക്കാലം ധ്യതിപിടിച്ച് ഓടിപോയത് പോലെ ആദ്യാക്ഷരം കുറിച്ച കുരുവമ്പലം സ്കൂൾ നമ്മുടെ ജീവിതത്തിലെ നിറം പകരുന്ന ഒരുപാട് ഓർമകൾ സമ്മാനിച്ചൂ.
          നമ്മുടെ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർഥിയായതിൽ സന്തോഷിക്കുന്നു.ഇരട്ടി മധുരമെന്ന് പറയാം ഈ സ്കൂളിലെ ഒരു അധ്യാപിക കൂടിയാണു.എന്റെ പ്രിയ വിദ്യാലയം അന്നും ഇന്നും തമ്മിലുള്ള ഈ താരതമ്യം ചെയ്യുകയാണെങ്കിൽ അതിൽ വന്ന മാറ്റം നമ്മുടെ ആലോചനകൾപ്പുറമാണ്.
            അന്നു കനത്ത മഴയിൽ കുടകൾ ചൂടി കൊച്ചു കൊച്ചു കൂട്ടങ്ങളായി പല കാഴ്ചകൾ കണ്ട് സ്കൂളിലെത്തും.സ്കൂളിലെത്തെയാൽ നല്ല രസമാണു.എല്ലാവരും ഒത്ത് കൂടി പലതരം കളികൾ .. തൊട്ട് കളി,ഒളിച്ച് കളി,കൊത്തിക്കല്ലാടൽ,കുട്ടിയും കോലും,വളപ്പൊട്ട് കളി,.....ഇങ്ങനെ നീണ്ടു പോകുന്നു.ആൺ കുട്ടികൾ കൂട്ടമായി മറ്റുകളികളിലും....ഒഴിവ് സമയങ്ങളിൽ ഇത്തരത്തിലുള്ള കളികൾക്കായിരുന്നു വലിയ താത്പര്യം.സ്കൂൾ വിട്ടാൽ ഒരൊറ്റ ഓട്ടം .കളികകനുള്ള വെഗ്രതയിൽ .അയൽ വീട്ടിലെ  കൂട്ടുകാരികൾ അപ്പോഴേക്കും എത്തിയിരിക്കും .ഊഞ്ഞാലാടലും കൊത്തിക്കല്ലാടലും ......ഓർക്കുമ്പോൾ തന്നെ വലിയ രസം തോനുന്നു.
            ഇന്നു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.ഇന്നത്തെ കുട്ടികൾ ബാല്യകാലം മുമ്പത്തെ കുട്ടികളെ പോലെ ഉല്ലസിക്കുന്നില്ല എന്നു തോനും.വീടിന്റെ ഗേറ്റിനരികിൽ നിന്നും വാഹനം കയറുന്നു.സ്കൂൾ മുറ്റത്ത് വന്നിറങ്ങുന്നു.വീണ്ടും പുസ്തകങ്ങളുടേയോ ടിവിയുടേയോ കമ്പ്യൂട്ടറിന്റേയോ മുന്നിലേക്ക്...ചുരുക്കം കുട്ടികൾ മാത്രം സ്കൂളിലേക്ക് നടക്കുന്നു.അടുത്ത വീട്ടിലെ കുട്ടികളുമായൊ കളികളിൽ ഏർപ്പെടുകയോ മറ്റുമില്ല.വീടും സ്കൂളും സ്കൂൾ ബസ്സും ഇത്ര മാത്രമേ ഇപ്പോഴത്തെ കുട്ടികളുടെ ബാല്യം.
             സ്വന്തം പ്രദേശത്തെ നാടൻ കളികളേ കുറിച്ചോ ,നാടൻ ക്യഷിയെ കുറിച്ചോ പ്രദേശ വാസികളെ കുറിച്ചോ അറിയാതെ പോകുന്നു.നാടൻ കളികളെന്തെന്നു പറഞ്ഞുകൊടുക്കേണ്ട അവസ്ഥവന്നിരിക്കുന്നു.പരസ്പര സഹകരണം,സ്നേഹം,വ്യായാമം,എന്നിവയും ഇല്ലാതായി വന്നിരിക്കുന്നു.
          കാലോചിതം നമ്മുടെ സ്കൂളിനും ഒരുപാട് മാറ്റങ്ങൾ ഭൌതികമായസാഹചര്യത്തിലും  പ0ന രംഗത്തും ചുറ്റുപാടുള്ള സ്കൂളുകളേക്കാൾ ഉണ്ടായി., സ്കൂൾ മുഴുവൻ വൈദ്യുതീകരണവും ഓരോ ക്ലാസുകൾക്കുമായി ബാത്ത് റൂമുകളും,സുന്ദരമായ പൂന്തോട്ടവും,പച്ചക്കറി തോട്ടവും ,ഊഞ്ഞാലുകളും  എല്ലാ വിധ സൌകര്യങ്ങളുമായി തലയുയർത്തി നിൽകുന്നു .ഉച്ച കഞ്ഞി സമ്പ്രദായത്തിന്റെ  ലാളിത്യത്തിലമർന്ന പേരു മായ്ഞ്ഞു പോയി എന്നു പറയാം.സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറിയും മറ്റുമായി സാമ്പാറും ഉപ്പേരിയും ചോറും കൂടാതെ എല്ലാ ആഴ്ചകളിലും പാലും മുട്ടയും.അങ്ങിനെ പോഷാകാഹാരങ്ങളും ....
          ഞങ്ങൾ നാലാം ക്ലാസിൽ ഇംഗ്ലീഷ് ആൽഫബറ്റിക് മാത്രം,ഇന്നാണെങ്കിൽ സെന്റൻസ് എഴുതുന്നു.മത്സര രംഗത്തും എല്ലാ കുട്ടികളുടേയും പ്രാധിനിത്യം.അന്നു രക്ഷിതാവും അധ്യാപകരും തമ്മിലുള്ള ബന്ധവും കുറവ് ഇന്നാണെങ്കിൽ സംശയ നിവാരണവും നിത്യേനയുള്ള അന്വേഷണങ്ങളും കുട്ടികളുടെ പ0ന നിലവാരത്തെ കുറിച്ചുള്ള നിവാരണങ്ങളും എല്ലാമായി,സി പി ടി എ കളിൽ രക്ഷിതാവും ടീച്ചറും കുട്ടിയ മികവും പോരായ്മയും ചർച്ച ചെയ്യുന്നു.പ്രധാനപെട്ട ആഘോഷവേളകളിൽ പി ടി എ രക്ഷിതാക്കളുടേയും നിറ സാന്നിധ്യവും സഹകരണവും.ഒരു കൂട്ടായ്മ എല്ലാ കാര്യങ്ങളിലും...
        2010 ജൂലൈ 15 മുതൽ ഞാനിവിടെ ജോലി ചെയ്യുന്നു.ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ    ഇരുന്ന ക്ലാസ് റൂമുകളിൽ ഞാൻ കുട്ടികൾക്ക് അധ്യാപനം നടത്തുന്നു.എനിക്ക് വിദ്യ അഭ്യസിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം,എന്റെ നാട്ടിൽ.....ഭാഗ്യമായി കരുതുന്നതിനോടൊപ്പം മനസ്സ് നിറയെ സന്തോഷവും.... ഇതിനവസരം ഉണ്ടാക്കിയ ദൈവത്തിനും മാനേജർക്കും.ഇനിയും നമ്മുടെ സ്കൂൾ പുരോഗമിക്കട്ടെ എന്ന പ്രാർഥനയോടെ.................   ഷഹീറ തോട്ടുങ്ങൽ.കുരുവമ്പലം

2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

വാഗൺ ട്രാജഡിയും കുരുവമ്പലവും -പി എ സലാം

           കടൽ കടന്നുവന്ന സായിപ്പിനെതിരെ ഭൂജന്മി തമ്പ്രാക്കന്മാർക്കെതിരേയും ആയുധമെടുക്കാൻ രണ്ടാമതൊന്നു ആലോചിച്ച് നിന്നതല്ല നമ്മുടെ പൂർവ്വകാല ചരിത്രം.അധിനിവേശ ചൂഷകർക്കും സാമ്രാജ്യത്വ മോഹികൾക്കും പിന്നെ അവരുടെ ഒത്താശകാർക്കുമെതിരെ സന്ധിയില്ലാ സമരം നടത്തി രാജ്യ സ്നേഹവും സാമൂഹ്യ ബാധ്യതയും എന്താണെന്ന് വരച്ച് കാണിച്ച ഒരു ചരിത്രമാണു നമ്മുടേത്.നിസ്കാര തഴമ്പും ഞെരിയാണിക്ക് താഴെ ഒരു ചാൺ മീതെ കള്ളിമുണ്ടും പച്ച ബെൽറ്റുമെടുത്ത ഏറ നാട്ടിലേയും വള്ളുവനാട്ടിലേയും മാപ്പിള മക്കളും രാജ്യത്തെ രക്ഷിക്കണമെന്ന് മോഹിച്ച ഹൈന്ദവ സുഹ്രത്തുക്കളും അലിഞ്ഞ് ചേർന്ന നിരവധി പടയൊട്ടങ്ങൾക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
             തിരൂരങ്ങാടിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മലബാർ സമര പരമ്പരകളെ തുടർന്ന് നടന്ന വാഗൾ ട്രാജഡി ഈ വീക്ഷണത്തിലാണു നാം നോക്കി കാണേണ്ടത്.മലബാർ കലാപം വർഗ്ഗീയ ലഹളയാണെന്നും മറ്റൊരു കൂട്ടർ കാർഷിക ലഹളയാണെന്നും .സ്വാതന്ത്ര സമരത്തിൽ മുസ്ലിം കളുടെ പങ്കിനെ ചെറുതാക്കി കാണുന്ന വേറെയും ഒരു കൂട്ടർ.ഇങ്ങനെ വിഭാഗീയതയുടേയും സങ്കുചിതത്വത്തിന്റേയും ആളുകളോട് നമ്മൾ പ്രദേശത്തിന്റെ സജീവ സാന്നിധ്യം അരിയിക്കുന്ന വാഗൺ ദുരന്തത്തിന്റെ ചരിത്രമെങ്കിലും ഒരാവർത്തി കണ്ണു തുറന്ന് നോക്കാൻ മനസ്സറിഞ്ഞ് പറയേണ്ടിവരും.
              ചരിത്രം ഇങ്ങനെ:-  സംഭവം നടക്കുന്നത് 1921 നവംബർ 20നു .ബ്രിട്ടീഷ്കാർക്കെതിരെ സമരങ്ങൾ അഴിച്ച് വിട്ട് അവരുടെ തലവേദനയായി മാറികൊണ്ടിരിക്കുന്ന ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നൂറോളം വരുന്ന രാജ്യ സ്നേഹികളെ തിരൂരിൽ നിന്നും കർണാടകത്തിലെ ബല്ലാരിയിലേക്ക് കൊണ്ട് പോയി.ചരക്കുകൾ മാത്രം കടത്താൽ ഉപയോഗിച്ചിരുന്ന 50 പെർക്ക് തന്നെ നിൽക്കാൻ സ്ഥലമില്ലാത്ത മദ്രാസ് മറാത്ത കമ്പനികളുടെ MSM LV 1711 നമ്പർ ഗുഡ്സ് വാഗണിലാണു അവരെ കൊണ്ട് പോയത്.തലയിനയിൽ ഉന്നം നിറക്കുന്ന പരുവത്തിൽ തോക്കുകൊണ്ട് അമർത്തി തള്ളി മനുഷ്യ കോലങ്ങളെ അതിനകത്ത് കുത്തി നിരക്കുകയായിരുന്നു.ബല്ലാറിയിലേക്കുള്ള യാത്രാമധ്യേ പൊത്തന്നൂരിൽ വെച്ച് ബോഗി തുറന്ന് നോക്കിയപ്പോൾ ഏവരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാണു കണ്ടത്.പരസ്പരം കറ്റിച്ച് കീറിയും കണ്ണുകൾ തുറിപ്പിച്ചും നാക്കുകൾ നീട്ടിയും വയറുകൾ വീർത്തും വിക്യതമായ അവസ്ഥയിൽ കിടക്കുന്ന കുറെ ജഡങ്ങൾ .മലയും മൂത്രവും രക്തവുമെല്ലാം കൂടിക്ക്ക്കുഴഞ്ഞു കിടക്കുന്നു.
                 മുസ്ലിംകളിൽ നിന്നും അറുപത് പേരും ഹിന്ദുക്കളിൽ നിന്നു 4 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ്പേർ പിന്നീട് മരിച്ച്.ബാക്കിയുള്ള 30 പേരെ കോയമ്പത്തൂർ ഹോസ്പിറ്റലിലെ ഒരു മാസത്തെ ചികിത്സക്ക് ശേഷം ജയിലിലേക്ക് കൊണ്ട് പോയി.നീണ്ട കാലത്തെ തടവിനു ശേഷം അവരെല്ലാം തിരിച്ചയച്ചു.
                  ലോക ജനത ഒന്നടങ്കം ഞെട്ടലോടെ കേട്ട ഈ സംഭവത്തെ അന്താരാഷ്ട്ര മധ്യമങ്ങൾ വൻ ക്രൂരതയായാണു വിശേഷിപ്പിച്ചത്.ലണ്ടൻ ടൈംസിന്റെ മുംബൈ ലേഖകൻ എഴുതിയത് ഗ്രേറ്റ് ബ്രിട്ടനിലെ മനുഷ്യരുടെ സംസ്കാരത്തെ ഇടിച്ച് താഴ്ത്തുന്നതാണു വാഗട്രാജഡി എൻനായിരുന്നു,മുഹമ്മദ് അബ്ദുരഹിമാൻ സാഹിബ് തന്റെ അൽ-അമീനിലെ മുഖ പ്രസംഗത്തിൽ വിശേഷിപ്പിച്ചത് ലോകമൊട്ടാകയും കിടു കിടെ വിറപ്പിച്ച മലബാറിലെ കരാള ഗർത്തം എന്നായിരുന്നു,മഹത്തായ ആ സ്വാതന്ത്ര സമര പൊരാളികളിൽ  മുസ്ലിംകളെ തിരൂർ കോരങ്ങത്ത് കോട്ട് ജുമുഅത്ത് പള്ളി പരിസരങ്ങളിലും ഹിന്ദു സഹോദരന്മാരെ ഏഴൂരിലും മറവ് ചെയ്തു.മരണപ്പെട്ട 70ൽ 41 പേരും പുലോമന്തോൾ പഞ്ചായത്ത് കാരും അതിലെ 35 പേർ കുരുവമ്പലത്തുകാരുമായിരുന്നു,കുരുവമ്പലത്തുകാരായ കാളിയാറോഡ് കോയകുട്ടി തങ്ങളും വാഴയിൽ കുഞ്ഞയമ്മുവും ഈ മഹാ ദുരന്തത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് നീണ്ട കാലം ജയിൽ വാസം അനുഭവിക്കുകയും ചെയ്തവരാണു.ഈ വിധം രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണങ്ങൾ ഇനിയും തുടരേണ്ടതായിട്ടുണ്ട്.
                   ഈ മഹാദുരന്തത്തിൽ പുലാമന്തോളിന്റേയും കുരുവമ്പലത്തിന്റേയും പങ്ക് ഇത്രത്തോളം വരാൻ കാരണമെന്ത് എന്ന അന്വേഷനത്തിൽ യഥാർഥ വസ്തുത പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.പണ്ഡിതനും സൂഫീവര്യനും മതാധ്യാപകനുമായിരുന്ന വലപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസ്ലിയാരെ ബ്രിട്ടീഷ് പട്ടാളം അരസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജയിലിലയച്ചു.ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി മുസ്ലിയാരെ വിട്ടയച്ചെങ്കിലും അറസ്റ്റിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ തടിച്ച് കൂടിയ ജനങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് തിരൂരിൽ കൊണ്ട് പോയി എന്ന് ജീവിച്ചിരിക്കുന്ന പഴമക്കാരിൽ നിന്നും അറിയാനിടയായി.ഈ പ്രദേശങ്ങളിൽ നിന്നും പൊന്നാനിയിലേക്ക് മത പ0നത്തിനായി പോകുന്ന പതിവുണ്ടായിരുന്നു.ഇങ്ങനെ പോയ വിദ്യാർഥികളെ ലഹളക്കാർ എന്നു മുദ്രകുത്തി പിടിച്ച്കൊണ്ട് പോയതായും പറയപ്പെടുന്നു.ഈ സ്വാതന്ത്ര സമര പോരാളികളിൽ അധികവും ചെറുപ്രായക്കാരും അവിവാഹിതരുമായിരുന്ന യുവാക്കളായിരുന്നു, അതിനാൽ അവർക്കു പിന്നിൽ അവരുടെ പിന്തലമുറക്കാരായി വളർന്നുവരാൻ ആളുണ്ടായില്ല.ഈ ചരിത്രം വേണ്ടും വിധം ചർച്ച ചെയ്യപ്പെടാതിരിക്കാനും കാരണമായതും ഇത് കൊണ്ടാകാം.                                                                  
                   ഇത്രത്തോളം വരുന്ന ധീരദേശാഭിമാനികൾ നമ്മുടെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവർ തന്നെയായിരുന്നുവെന്ന് പറയുമ്പോൾ നമുക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്നു.ആ ധീര ദേശാഭിമാനികളിൽ നമ്മുടെ നാട്ടുകാർ ഇവരായിരുന്നു.
1.KOZHIPPARAMBATH HAIDARMAN (കുരുവമ്പലം വില്ലേജ്)
2.KOORITHODY YOOSAF
3.PONGAKKAT MARAKKAR
4.VADAKKEPPATU KUNJAYAMMAD
5.ATHANIKKAL MOIDEEN HAJI
6.KALAKANDATHIL MOIDEEN KUTTY
7.KOOTTAPPULAVIL KOYAMU
8.THARAKKUZHIYIL ENI
9.VAYIL THODY KUNJAYAN
10.PUTHANPEEDIKAKKAL BEERAAN
11.PERUMBALI KUNJI MOIDEEN
12.VAILIPALLYALIL BEERAN
13.ORAKKOTTIL ENTHEEN
14.PUTHANVEETTIL KUNJAYAMMAD
15.KALLETHODY AHAMMAD
16.PERINGODAN ABDU
17.CHEERAMBATHUR KUNJAYAMMU
18.NALLAN KINATINGAL MOHAMMED
19.PURAYAN PLLIYALIL SAIDALI
20.MADATHIL AHMAD KUTTY
21.KONGATH MOIDEEN
22.PERINGODAN KHADAR
23.KORAKKAKOTTIL AHMAD
24.APPAN KANDAN AYAMUTTY
25.POOLAKKATHODY KUNJAYAMMU
26.ERASERY PALYALIL ALI
27.KONGATH CHERIYA MOIDEEN
28.MELETHIL KUNJALAVI
29.MANKAVIL KUNNATH AHMAD
30.THEKATH ALAVI

31.MELETHIL VALIYA MOIDEEN KUTTY
32.MELETHIL CHERIYA MOIDEEN KUTTY
33.PURAYAM PLLIYAALIL KUNJAYAMMU
34.PANAGODAN THODY MAMMAD
35.KALLETHODY KORAKKAKKOTTIL AVARAN KUTTY
36.THAZHTHETHIL KUTTY HASSAN(പുലാമന്തോൾ വില്ലേജ്).
37.IRIKKUM PARATHIL SAIDALI
38.THATTAN THOPPIYITTA AYAMAD
39.THEKKETHIL MOIDEEN
40.VELUTHANGADAN KUNJAYAMMU
41THEKKETHIL MOIDEEN
ജനിച്ച മണ്ണിന്റെ മോചനത്തിനു വേണ്ടി ജിഹാദ്(ധർമ യുദ്ധം)നടത്തി ധീര സാക്ഷിത്വം വരിച്ച കാപട്യമെന്തന്നറിയാത്ത ഈ നിഷ്കളങ്കതയുടെ പര്യായങ്ങളെ അത്ര തന്നെ അനുസ്മരിച്ചാലും മതിവരില്ല.പക്ഷെ ചരിത്ര താളുകളിൽ വേണ്ടത്ര സ്ഥാനം ലഭിക്കതെ പോയ പോയ ഈ മഹാ സംഭവം അതുകൊണ്ട് തന്നെയാകണം വേണ്ടത്ര സ്മാരകങ്ങളും സ്മരണയും ലഭിക്കാതെ പോയത്,എന്നാൽ  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹായ സഹകരണത്തോടെ സ്മാരക മന്ദിരം സാധ്യമായി. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതിയുടെ ശ്രമഫലമായി.ആ ധീര ദേശാഭിമാനികൾ കാണിച്ച് തന്ന മാർഗ്ഗത്തിലൂടെ നമുക്ക് മുന്നേറാം-

സ്കൂൾ ഇതു വരെ .പി പി ശശി (മാനേജർ)

               ഒരു പ്രദേശത്തേയും അതുവഴി രാഷ്ട്രത്തേയും പുരോഗതിയിലേക്ക് നയിക്കുന്നതിൽ സ്കൂളിന്റെ പങ്ക് വലുതാണു,അധ്യാപനത്തെ  രാഷ്ട്രീയ സേവനമായി പ്രകീർത്തിക്കുന്നതിനു കാരണവും ഇത് തന്നെ.നമ്മുടെ ഗ്രാമത്തിനു സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രമായി  നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ തുടക്കകാരൻ 1930 ശ്രീ കൂരുതൊടി ഏനു സാഹിബും പിന്നീട് കൂടുതൽ ദീർഘ വീക്ഷണത്തോടെ ഇന്നത്തെ നിലയിൽ ഉയർത്തിയത് ശ്രീ പിപി ബേബി നമ്പ്യാർ മാസ്റ്റരുമാണു.ഇവരെ ആദര പൂർവ്വം സ്മരിക്കുന്നു.
                      1953 ൽ ജൂൺ 30 മുതൽ 1984 ഏപ്രിൽ 30 വരെ ജോലിയിൽ നിന്നും വിരമിക്കുന്നത് വരെ ഈ വിദ്യാലയത്തിന്റെ അധ്യാപകനായിരുന്ന ശ്രീ പി പി നമ്പ്യാർ മാസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ ഏതാനും വിവരങ്ങൾ വിനയപൂർവ്വം ഇവിടെ രേഖപ്പെടുത്തട്ടെ.
                       1930ൽ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം നിരവധി പ്രതിബന്ധങ്ങളെ അതി ജീവിച്ച് 1930 ൽ സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച് പ്രവർത്തനം തുടർന്നു.പിന്നീട് എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഏതാനും വർഷങ്ങൾക്ക് ശേഷം ഇവിടെ തന്നെ അധ്യാപകനായിരുന്ന ശ്രീ മുഹമ്മദ് മാസ്റ്റർക്ക് കൈമാറുകയാണു ഉണ്ടായത്.അക്കാലത്ത് മാനേജർ ടീച്ചർമാനേജർ ആയിരുന്നു,ഓഫീസറുടെ സന്ദർശന വേളകളിൽ കുട്ടികൾ കുറവായിരുന്നതിനാൽ അധ്യാപകരുടെ ജോലി നഷ്ടമാകുന്ന ഒരവസ്ഥ അന്ന് നിലനിന്നിരുന്നു.
                    കുട്ടികൽക്കും രക്ഷിതാക്കൾക്കും ക്യഷിപണിയായിരുന്നു കൂടുതൽ താല്പര്യം.കഞ്ഞികൊയ്ത്ത് കാലത്ത് 15 ദിവസത്തെ അവധി സ്കൂളിനു കൊടുക്കുമായിരുന്നു.10 സെന്റ് സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു 1 മുതൽ 5 വ്രെ പ്രവർത്തിച്ചിരുന്നത്.രാവിലെ 10 മണിവരെ മൊല്ലാക്ക ഓത്ത് ചൊല്ലികൊടുക്കുകയും പ്രഭാത ഭക്ഷണത്തിനായി കുട്ടികൾ വീട്ടിലേക്ക് പോയാൽ പലരും സ്കുൾ പ0നത്തിനു തിരിച്ച് വന്നിരുന്നില്ല,സ്കൂളിൽ കുട്ടികളുടെ ഹാജർ നിലയിൽ അനുദിനം മോശമായി വന്നു.
                       5 അധ്യാപകരും 150 ൽ താഴെ കുട്ടികളുമായി തികച്ചും ജീർണ്ണാവസ്ഥയിലായ കെട്ടിടവും  ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായി മാറി.ഭാഷാടിസ്ഥാനത്തിൽ കേരളം നിലവിൽ വരുകയും എൽ പി സ്കൂൾ 4 വരെ ആയതോടെ ഒരു അധ്യാപകനു ജോലിയും നഷ്ടമായി.ഈ സമയത്താണു ഈ സ്കൂളിൽ തന്നെ അധ്യാപകനായിരുന്നു ബേബി നമ്പ്യാർ മാസ്റ്റർ ശ്രീ മുഹമ്മദ് മാസ്റ്ററിൽ നിന്നും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്.ഇത് പുരോഗതിയിലേക്കുള്ള വഴിതിരിവായി...
                     പുതിയ മാനേജർ ഒന്നാം തരം ഭാഗിക്കുകയും വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്കൂളിൽ ചേർക്കാനാരംഭിച്ചു,സ്കൂളിനു ഇന്നാം തരത്തിനു അംഗീകരം തരുകയും അതുവഴി നഷ്ടപ്പെട്ട അധ്യാപകനു ജോലി തിരികെ കിട്ടുകയും ചെയ്തു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ ഒരു അറബിക് അധ്യാപകനെ നിയമിക്കുന്നതിനും സർക്കാൻ അനുമതി നൽകി,ഹാജർ നില വർദ്ധിച്ചു.സ്ഥലപരിമിതി ഉണ്ടായി,ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റുകയും ചെയ്തു,കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് ആദ്യം 6 ക്ലാസ്സുകൾക്കുള്ള കെട്ടിടം നിർമിക്കുകയും 1 .2.3, ക്ലാസ്സുകൾ എ,ബി ഡിവിഷനുകളാക്കുകയും ചെയ്തു,സ്കൂളിന്റെ നിർമാനത്തിന്റെ അവസാന ഘട്ടത്തിൽ സഹായകുറികല്ല്യാണംനടത്തുകയും എല്ലാ ആളുകളുടേയും സഹായ സഹകരങ്ങൾ കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു.ആദ്യ കാലത്ത 2 അറബിക്ക് അധ്യാപകരടക്കം 5 അധ്യാപകർ ജോലി ചെയ്തിരുന്നുവെങ്കിൽ ഇന്നു 2 അറബി അധ്യാപകർ ഉൾപ്പെടെ 13 അധ്യാപകരും 500 ളം കുട്ടികളുമായി വർദ്ധിച്ചു.മുൻ കാലങ്ങളിലുള്ള അധ്യാപകരുടെ പ്രവർത്തനവും അവരുടെ അനുഗ്രഹാശിസ്സുകളും പുരോഗതിയിലേക്കുള്ള പ്രയാണതതിൽ നമുക്ക് പ്രചോദനം നൽകുന്നു  -പി പി ശശി  (എ എം എൽ പി സ്കൂൾ  മാനേജർ )

ബേബി നമ്പ്യാർ മാസ്റ്റർ - ഓർമയിൽ തിളങ്ങുന്ന നക്ഷത്രം

                                          ശശിയുടെ അച്ചൻ എന്ന നിലയിൽ നമ്പ്യാർ മാസ്റ്റർ ഞങ്ങൾക്കൊക്കെ അച്ചനായിരുന്നു.അധികം മിനുത്തതല്ലാത്ത ഖദർ മുണ്ടും ഷർട്ടും വേഷം.കക്ഷത്തിൽ കറുത്ത ഹാന്റ് ബേഗ്.നിഷ്കളങ്കമായ ചിരി.ചിരിക്കുമ്പോൾ കണ്ണുകൾ നേർത്ത വരപോലെയാകും.ആ പ്രകാശം മിക്കപ്പോഴുമുള്ള മുഖത്തെ കുറ്റിത്താടിയിലും നെറ്റിയിലും പരക്കും.

                                       പരിചയപ്പെട്ടത് എന്നാണ്? ക്യത്യമായി ഓർക്കാൻ കഴിയുന്നില്ല.എങ്കിലും സദാ ഒരു നഷ്ട ബോധം? കുറച്ച് കാലം മുമ്പേ പരിചയപ്പെട്ടിരുന്നെങ്കിൽ....


                                         അച്ചൻ പി കെ നമ്പ്യാരുടെ മരണ ശേഷം മാസങ്ങൾ കഴിഞ്ഞാണു ഞാൻ കുരുവമ്പലത്തെത്തിയത്.വള്ളുവനാടിന്റേയും ഏറനാടിന്റേയും സമ്മിശ്ര സംസ്കാരമുള്ള നാട്.വീട്ടിലേക്കുള്ള ചെമ്മൺ പാതയിൽ കള്ളു ഷാപ്പും കഴിഞ്ഞ് മുന്നോട്ട്  നടന്നു .മനസ്സിൽ ഒരേ രൂപം .ഒരേ ചിരി. പിന്നിൽ ഒരു പാദ ചലനം പിന്നിലാരൊ..? എന്റെ തോന്നലാകാം ...ശശി എനിക്കൊപ്പമുണ്ടെങ്കിലും ഞങ്ങൾ പരസ്പരം ഒന്നും ഉരിയാടിയിരുന്നില്ല.


                                         ഏയ് ശശിയേ അച്ചന്റെ ആ വിളി പ്രതീക്ഷിച്ചാണു ഞാൻ നടന്നത്.വെറുതെ ഓരോന്ന് ഓർക്കാതെ ഞാൻ വേലികളിൽ പൂത്ത മഞ്ഞപൂക്കളിൽ മനസ്സും കണ്ണും ഉടക്കി നടന്നു.ഇത്രയും നിശ്ചയ ദാർഡ്യമുള്ള അപൂർവ്വം മനുഷ്യരേയാണു ഞാൻ പരിചയപ്പെട്ടത്.അതാണു പി പി കെ നമ്പ്യാർ.


                                           അന്നനാളത്തിലും ശ്വാസകോസത്തിലും അർബുദമെന്ന മാരക രോഗം കാർന്നപ്പോഴും ആ നിശ്ചയ ദാർഡ്യം തളർത്തിയില്ല.മരണത്തിന്റെ തണുത്ത കരങ്ങളുടെ തലോടൽ അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നുവോ ആവോ? എന്റെ സംശയങ്ങൾ കുഞ്ഞുപൂട പോലെ ബാക്കിയായി.


                                            വിദഗ്ദ്ധ പരിശോധനകൾക്കായി ആസുപത്രികളിൽ നിന്നു ആശുപത്രികളിലേക്ക് അദ്ദേഹത്തിന്റെ മക്കളോടൊപ്പം ഞാനും യാത്ര ചെയ്തു.ആശുപത്രി യാത്രക്കിടയിൽ വേദന കൊണ്ട് പുളയുമ്പോൾ എല്ലാം മറന്നുള്ള പൊട്ടിച്ചിരി.ഞങ്ങൾ ഒപ്പം കൂടുമ്പോഴുള്ള സ്വത സിദ്ധമായ രാഷ്ട്രീയം പറച്ചിൽ .


                                           കോയമ്പത്തൂരിലെ കുപ്പു സ്വാമി നായിഡു മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിശോധനക്കിടയിലും അദ്ദേഹം ചിരിച്ചു.ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഓങ്കോളജിസ്റ്റിന്റെ പരിശോധനകളേല്ലാം നെഗറ്റീവ് .ശശ്യേ...ഇവിടുത്തെ പരിശോധന കൊണ്ടെല്ലാം നേരയാകും  അദ്ദേഹം ഇടക്കിടെ പറയും ....


                                          ആ ശരീരം പതുക്കെ പതുക്കെ രോഗം കാർന്ന് തിന്നുന്നത് ഞാനറിഞ്ഞു.ശരീരം ശോശിച്ചു.കൈകൾ പണിപ്പെട്ട് പൊക്കണമെന്നായി.കവിളുകൾ കൂടുതലൊട്ടി.എങ്കിലും ആ കണ്ണുകളിലെ ഇണക്കവും ചിരിയും മാഞ്ഞിട്ടില്ലെന്ന് ഞാൻ കണ്ടു.ഏതാനും ആഴ്ചകൾക്കപ്പുറം കെ പി ഏം ആശുപത്രിയിലെ തീവ്ര പരിചരണ മുറിയിൽ വെച്ച് ആ കണ്ണുകളിലെ തിരിനാളം അണഞ്ഞു.    


                                         വീട്ടിൽ കിടത്തിയ മ്യതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേരെത്തി.അവരിൽ സഹപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ,പൌരപ്രമുഖർ ,ശിഷ്യർ ആ നീണ്ട നിരയിൽ ഞാൻ കണ്ടു.അന്ത്യോപച്ചാര നിമിഷങ്ങളോന്നും എന്റെ കണ്ണിൽ നിന്നും മായുന്നില്ല.പട്ടടയിലേക്ക് എടുക്കും മുമ്പ് ശവക്കച്ച നീക്കി ആ മുഖം കൈകുമ്പിളിലെടുത്ത ശശി ചുറ്റും കരയുന്ന പേരകുട്ടികളും ഗ്രാമീണരും എന്റെ കണ്ണുകൾക്ക് വേണ്ടി കണ്ണീർപാടം കൊണ്ട് ഒന്നും കാണാനായില്ല.ചുടലപറമ്പിലെ തീ നാളങ്ങൾ ഏറ്റുവാങ്ങുന്നത് ഞാൻ കണ്ണിമവെക്കാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.ഇരുൾ മൂടിയ പുക പടലത്തിലും ഞാൻ ആ ചിരി കണ്ടു.


                                          രാഷ്ട്രീയ - സാമൂഹ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലും ചർച്ച ചെയ്യുന്നതും അദ്ദേഹത്തിനു ആവേശമായിരുന്നു.എതിരാളികളുടെ ആശയങ്ങളെ എതിർക്കുമ്പോഴും നീതി പുലർത്തിയിരുന്നു.


                                        ഖദർമുണ്ടും ഷർട്ടൂമണിഞ്ഞ് കക്ഷത്തിൽ പതിവിലധികം വീർത്ത കറുത്ത ബാഗുമായി പോകുന്ന അദ്ദേഹത്തെ കുരുവമ്പലം ഗ്രാമത്തിൽ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് എനിക്ക് വെറുതെ വെറുതെ തോനുന്നു....... 


(ഓർമ പങ്കുവെച്ചത്- ടി കെ രത്നാകരൻ)

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

നമ്മുടെ വിദ്യാലയം - ഒരെത്തി നോട്ടം

                             കേരളപ്പിറവിക്ക് മുമ്പ് മദിരാശി സംസ്ഥാനത്ത് മലബാർ ജില്ലയിലെ പഴയ വള്ളുവനാട് താലൂക്കിൽ‌പ്പെട്ട ഗ്രാമ പ്രദേശത്താണു കുരുവമ്പലം.1921 ലെ മലബാർ കലാപത്തോടനുബന്ധിച്ച് ഏറെ കഷ്ട നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന നാട്ടിൻ പുറം.മത സൌഹാർദ്ദത്തോടെ പരസ്പരം ഇണങ്ങി കഴിഞ്ഞിരുന്ന നാട്ടുകാർ.അധികവും കർഷകരും കർഷക തൊഴിലാളികളും.  


                              മൂത്തകൂരമ്പിൽ നാരായണൻ നമ്പൂതിരിയും കുരുവമ്പലം പിഷാരത്ത് ക്യഷ്ണപിഷാരടിയും ചേർന്ന് നടത്തിയ വയോജന വിദ്യാഭ്യാസ ക്ലാസ്സാണു ഈ പ്രദേശത്തെ ആദ്യത്തെ സാക്ഷരതാ പ്രവർത്തനം.കൂരിതൊടി മൊയ്തീൻ ഹാജിയുടെ പത്തായപുരയിലാണു ക്ലാസ് നടന്നിരുന്നത്.


                              വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി ഇന്നത്തെ കുരുവമ്പലം മദ്രസ്സയുടെ തൊട്ട് പടിഞ്ഞാറെ പറമ്പിൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ ഏനു സാഹിബ് അന്ന് സ്ഥാപിച്ചതാണു ഇന്നത്തെ കുരുവമ്പലം AMLP സ്കൂൾ (മാപ്പിള എലിമെന്ററി സ്കൂൾ).മദ്രാസ് എഡ്യുക്കേഷൻ റൂൾ (MER)അനുസരിച്ച് അഞ്ച് ക്ലാസ്സുകൾ നടത്താവുന്ന വിധം മൺ ചുമരുകളോട് കൂടിയ ഓലയും വൈക്കോലും മേഞ്ഞ കെട്ടിടമായിരുന്നു .

                                  മത പ0നവും ഭൌതിക പ0നവും ഒരേ കെട്ടിടത്തിൽ തന്നെ നടത്തുന്നതിനു കൂടിയാണു ഈ വിദ്യാലയം സ്ഥാപിച്ചത്.അപ്രകാരം കാലത്ത് ഓത്ത് പള്ളിയും അതിനു ശേഷം പള്ളിക്കൂടവുമായി പ്രവർത്തനമാരംഭിച്ചു.രാവിലെ മൊല്ലയും പിന്നെ മാസ്റ്ററുമാകാൻ യോഗ്യതയുള്ളവരായിരുന്നു ആദ്യകാല അധ്യാപകരിൽ പലരും.

                                  കുരുവമ്പലത്തെ പിടിച്ച് കുലുക്കിയ ഒരു സംഭവമായിരുന്നു വാഗൺ ദുരന്തം.ഇതിൽ രക്ത സാക്ഷികളായ 70 ൽ 35 പേരും ഈ വില്ലേജിലുള്ളവരായിരുന്നു.ആവശ്യമായ കുട്ടികളുടെ അഭാവവും പലവിധ പ്രതികൂല സാഹചര്യങ്ങളും നിമിത്തം ഈ വിദ്യാലത്തിനു അംഗീകാരം ലഭിക്കാൻ വർഷങ്ങൾ  തന്നെ കാത്തിരിക്കേണ്ടി വന്നു.ഇക്കാലമത്രയും അധ്യാപകരുടെ ശമ്പളം ,ഭക്ഷണം,താമസ സൌകര്യം എന്നിവയെല്ലാം മാനേജർ ഏനു സാഹിബ് തന്നെയാണു വഹിച്ചിരുന്നത്.

                               1943 ൽ സ്ഥാപക മാനേജർ ഏനു സാഹിബ് അന്തരിച്ചു.പിന്നീട് സ്കൂൾ മാനേജ് മെന്റ് എ.സി ഭട്ടതിരിപ്പാടിന് കൈമാറി .തുടർന്ന് ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ആയിരുന്നു മാനേജർ.സ്വാതന്ത്ര ലബ്ദിക്ക് ശേഷം ഈ വിദ്യാലത്തിനു പുത്തനുണർവുണ്ടായി.ഇക്കാലത്ത് ഹെഡ്മാസ്റ്റർ ആയിരുന്ന എം വി കുട്ടി ക്യഷണ വാര്യരുടെ സേവനങ്ങൾ വലുതാണ്.

                                കേരളപ്പിറവിയോടെ കെ ഇ ആർ നിലവിൽ വരുകയും അതനുസരിച്ച് അഞ്ചാം തരം നാലാം തരം വരെയായി ചുരുങ്ങുകയും സ്കൂളിന്റെ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി  സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു  
  
                                  1959 മുതൽ ബേബി മാസ്റ്റർ ആയിരുന്നു മാനേജർ.ഒരു യു പി സ്കൂളായി ഉയർത്തുന്നതിനു വേണ്ടി സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും ആവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഒരുക്കുകയും ചെയ്തു.ദൌർഭാഗ്യവശാൽ യു പി സ്കൂളാക്കി ഉയർത്തുക എന്ന ആഗ്രഹം വിജയം കണ്ടില്ല.പുതിയ ഒരുപാട് സൌകര്യങ്ങൾ ഉയർത്തിക്കൊണ്ട് പുതിയ മാനേജർ ശശിയും മുൻപോട്ട് പോയികൊണ്ടിരിക്കുന്നു.സ്കൂളിൽ നഴ്സറി ക്ലാസ്സുകൾ ആരംഭിക്കുകയും അനേകം കുട്ടികളുമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.സ്കൂളിൻ സ്വന്തമായി ബസ്സും നല്ല ക്ലാസ്സ് റൂമുകയും ടോയ്ലറ്റ് സംവിധാനവും കംബ്യൂട്ടർ ലാബും എല്ലാം സ്കൂളിന്റെ ഉയർച്ചയിൽ ഘടകമായി.പ്രധാനധ്യാപകൻ കെ ടി ഹംസമാസ്റ്ററുടെ നേത്രത്വത്തിൽ ഒരുമയോടെ പ്രവർത്തിക്കുന്ന സഹ അധ്യാപിക അധ്യാപകന്മാരും സ്കൂളിനൊരു മുതൽകൂട്ടാണു.


     കടപ്പാട്:കെ സൈനുദ്ദീൻ മാസ്റ്റർ(സുവനീർ-പ്ലാറ്റിനം ജൂബിലി)